Friday, June 29, 2007

ചില നേരങ്ങളില്‍..

എന്നാണു ഞാനവരെ ആദ്യമായി ശ്രദ്ധിച്ചത്‌? നിങ്ങള്‍ മലയാളികളെന്തിനു തമിഴന്മാര്‍ക്കു വെള്ളം കൊടുക്കുന്നില്ല എന്നു ചോദിച്ച ദിവസമോ? അല്ലല്ല, കൈവീശി തലയും ഉയര്‍ത്തിപിടിച്ചു ആരേയോ തല്ലാനെന്ന പോലെയുള്ള നടത്തം കൊണ്ട്‌ പലപ്പോഴും ഞാനവരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മിണ്ടുന്നത്‌ ആ ഒരു ചോദ്യത്തോടെ ആയിരുന്നു എന്നു മാത്രം. ഞാനൊരു മലയാളിയാണെന്നു അവരു മനസ്സിലാക്കിയതു സ്കൂളില്‍ ബെല്ലടിക്കുന്നതുവരെയുള്ള കാത്തുനില്‍പ്പില്‍ മകളോടുള്ള കലപില സംസാരത്തില്‍ നിന്നാവണം. തമിഴരോടു എനിക്കങ്ങനെ യാതോരു വിധത്തിലുള്ള ദേഷ്യവും ഇല്ല എന്നു മനസ്സിലാക്കിയപ്പോള്‍ പിന്നെ അവരെന്നോടു ചങ്ങാത്തത്തിലുമായി. അവരുടെ കണ്ണുകളില്‍ കണ്ടിരുന്ന അഗ്നി സ്വന്തം വീടു ബോംബിട്ടു നശിപ്പിച്ചതില്‍ നിന്നു പടര്‍ന്നതാണെന്നു മനസ്സിലായതും അപ്പോഴാണ്‌.

കഴിഞ്ഞ മാര്‍ച്ചില്‍ ആണെന്നു തോന്നുന്നു അവരെന്നെ വീട്ടിലേക്കു ക്ഷണിച്ചത്‌. അവര്‍ അവര്‍ എന്നു വേണ്ട ഇനി. ശശികല എന്നൊരു പേരുണ്ടല്ലൊ. അന്നു പൊങ്കാല ആയിരുന്നു. കാര്യമായിട്ടൊന്നുമുണ്ടായിട്ടല്ല, എന്താണീ പൊങ്കാല എന്നൊക്കെ അറിയാമല്ലൊ. ഒന്നു റോഡു മുറിച്ചു കടന്നാല്‍ അവരുടേ അപ്പാര്‍ട്ട്മെന്റാണ്‌. കലയുടെ മൂത്തമകന്‍ മകളുടെ സഹപാഠിയുമാണ്‌.
നല്ല മഞ്ഞുള്ള ദിവസമായിട്ടും ഇരുട്ടു വീണിട്ടും ഞാന്‍ പോവാന്‍ തന്നെ തീരുമാനിച്ചു.

വിഭവങ്ങള്‍ക്കൊന്നിനും പുതുമ ഇല്ലായിരുന്നു. നമ്മുടെ ശര്‍ക്കരപായസം പോലെ പൊങ്കാല പായസം, ഉഴുന്നുവട, അങ്ങനെ ഓരോ വിഭവങ്ങള്‍. പക്ഷേ പുതുമ തോന്നിയതു വേറൊന്നിലാണ്‌.

അവരുടെ ആഹാര രീതികളെല്ലാം കേരളീയരുടേതിനോടു വളരെ സാമ്യം ഉണ്ടെങ്കിലും വിശേഷദിവസങ്ങളും ആചാരങ്ങളും വ്യത്യസ്ഥമാണെന്നതു എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അവരുടെ വിശ്വാസത്തില്‍ രാവണനാണു ഹീറൊ. രാവണനൊരു കടുത്ത ശിവഭക്തനാണെന്നു എനിക്കറിയാമായിരുന്നു. ശ്രീലങ്കന്‍സ്‌ കൃഷ്ണനേയോ രാമനേയോ ആരാധിക്കില്ല എന്നതും പുതിയ അറിവല്ലായിരുന്നു. പക്ഷേ രാവണനെ ന്യായീകരിക്കുമെന്നു ഞാന്‍ അപ്പോഴാണ്‌ മനസ്സിലാക്കിയത്‌. വേറിട്ടു ചിന്തിക്കാന്‍ ഇവരെന്താ എം.ടിയാണൊ എന്നു വരെ ഞാന്‍ അവര്‍ക്കൂ എം.ടിയെ അറിയാമായിരുന്നെങ്കില്‍ ചോദിച്ചേനെ. രാവണഭക്തി അത്ര അവിശ്വസനീയമായിരുന്നു. നാണയത്തിന്റെ മറുവശം കേള്‍ക്കാന്‍ എനിക്കു വളരെ താത്പര്യം തോന്നി. അപ്പോഴാണു ഇത്രയും വിവരങ്ങള്‍ മനസ്സിലായത്‌. കേട്ടപ്പോള്‍ വളരെ ശരിയായും തോന്നി.
പത്തു തല എന്നതേ ഒരു സങ്കല്‍പ്പം ആണ്‌. അതുകൊണ്ടു ഉദ്ദേശിച്ചതു പത്തുപേരുടേ ബുദ്ധിയും, പത്തുപേരുടെ കൈക്കരുത്തും.അപ്പോള്‍ സീതയെ എന്തിനു തട്ടിക്കൊണ്ടു പോയി എന്ന ന്യായമായ
ഒരു സംശയം എനിക്കു വന്നു. (എനിക്കങ്ങനെ സംശയങ്ങളൊന്നും പണ്ടേ പതിവില്ലാത്തതാണ്‌)
സീത സത്യത്തില്‍ രാവണന്റെ തന്നെ മകളാണ്‌, പതിനാലു വര്‍ഷത്തെ
കാനന വാസം തന്റെ മകളെ ദുരിതത്തില്‍ ആക്കിയേക്കാം എന്ന പിതൃസഹജമായ ബലഹീനത, അതാകും സീതാദേവിയെ കടത്തികൊണ്ടുപോവാന്‍ കാരണം. അപ്പോള്‍ പിന്നെ കേട്ടിരിക്കുന്ന വിവാഹാഭ്യര്‍ത്ഥനയോ?
എന്നൊരു ചോദ്യം സ്വാഭാവികമായും ഞാന്‍ ചോദിക്കണമല്ലൊ. അതിനു കിട്ടിയ മറുപടിയും എന്നെ ചിന്തിപ്പിച്ചു.
രാമായണം എഴുതിയ വാത്മീകി ഉത്തരേന്ത്യക്കാരനാണു, അതായതു ആര്യന്‍. ദ്രാവിഡനായ രാവണനെ ഒരു മോശക്കാരനാക്കി ചിത്രീകരിക്കാനായി മനഃപൂര്‍വ്വം കൂട്ടിച്ചേര്‍ത്ത ഒരു കഥമാത്രമാണു ആ വിവാഹ അഭ്യര്‍ഥന. അതിനവര്‍ പറയുന്ന ഉറപ്പ്‌ ശ്രീലങ്കയില്‍ പൊതുവേ സ്ത്രീകളോടു നല്ല ബഹുമാനമാണെല്ലാവര്‍ക്കുമെന്ന്‌.
വിശ്വാസമാണു ഭക്തി അല്ലേ? എന്തോ!

Tuesday, May 08, 2007

ചുമ്മാ ഒരു പോസ്റ്റ് !

കഴിഞ്ഞ അഞ്ചു ജന്മങ്ങള്‍ ആയിട്ടവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നുവെന്ന്‌
ജ്യോത്സ്യന്‍. ഏതോ ജന്മത്തില്‍ ഭര്‍ത്താവ്‌ ഭാര്യയെ കൊന്നിട്ടുമുണ്ടെന്ന്‌.
അവരെ അറിയാവുന്നവരാരും അതു വിശ്വസിക്കുന്നില്ല... പക്ഷേ..



കൊല്ലണമെങ്കില്‍ കുത്തിയോ വെടിവച്ചോ ഒക്കെ തന്നെ വേണം എന്നില്ലല്ലൊ, സ്നേഹിച്ചും ആവാല്ലൊ അല്ലെ?

Sunday, March 04, 2007

My protest against plagiarisation of Yahoo India!

Yahoo! India plagiarised contents from couple of blogs
when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility nor did they apologize to the bloggers. They silently removed the contents when accused.

I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.

സൂക്ഷമില്ലാത്തവന്റെ മുതല്‍ നാണമില്ലാത്തവന്‍ മോഷ്ടിക്കും എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്. ബ്ലോഗുകള്‍ സൂക്ഷമില്ലാത്ത മുതല്‍ ആവരുതെന്ന് ആഗ്രഹമുണ്ട്. ഉടമയുടെ അനുവാദം കൂടാതെ കണ്ടന്റുകള്‍ എടുക്കുകയും, കണ്ടു പിടിക്കപ്പെട്ടപ്പോള്‍ അതു അവിടെ നിന്ന് മാറ്റി,ഒരു ഖേദപ്രകടനംഎങ്കിലും നടത്താതെ 'ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ' എന്നൊരു മനോഭാവം തുടരുകയും ചെയ്യുന്ന യാഹൂവിനെതിരെ ഒരു ബ്ലോഗര്‍ എന്ന നിലയില്‍ ഞാനും പ്രതിഷേധിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി....

copyrightviolations

കടന്നല്‍കൂട്ടി്ല്‍ കല്ലെറിയല്ലെ
കക്കാനും നില്‍ക്കാ‍നും പഠിച്ചവര്‍
കോപ്പിയടിക്കപ്പുറം

Wednesday, December 20, 2006

സന്മനസ്സുള്ളവര്‍ക്കു സമാധാനം!!!

“ശ്യാമ സുന്ദര പുഷ്പമേ എന്റെ പ്രേമ സംഗീതമാണു നീ...”

കോളേജുഡേയുടെ അന്നു സ്റ്റേജില്‍ പാടുന്ന ഗായകന്റെ കണ്ണുകള്‍ വന്നു നില്‍ക്കുന്നതു മനസ്സിലായെങ്കിലും കണ്ടില്ലെന്നു നടിച്ചു, തന്റെ സമാധാനത്തിനു വേണ്ടി!

ക്ലാസ്സെല്ലാം കഴിഞ്ഞു പിരിയാന്‍ നേരം ഓട്ടോഗ്രാഫ്‌ നീട്ടിയപ്പോള്‍ അതിലേതോ താളില്‍ എഴുതി തന്നു.
" ഈ വെണ്‍പുറങ്ങളില്‍ ഞാന്‍ എന്റെ ജന്മദിനം കുറിക്കുന്നു, നിനക്കോര്‍മ്മിക്കാന്‍. ഈ ഓര്‍മ്മ നിനക്കത്ര സുഖമുള്ളതല്ലെന്നെനിക്കറിയാം, എങ്കിലും എന്റെ സമാധാനത്തിനു വേണ്ടി..."

വര്‍ഷങ്ങള്‍ക്കു ശേഷം ഏതോ ദൂരയാത്രക്കായി ഭര്‍ത്താവുമൊത്തു ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ വന്നു നിന്ന ബസ്സില്‍ കണ്ടക്ടറുടെ സ്ഥാനത്ത്‌ വീണ്ടുമൊരു കണ്ടുമുട്ടല്‍... മുഖം വിളറുന്നത്‌ കണ്ടെങ്കിലും കണ്ടില്ലെന്നു നടിക്കേണ്ടി വന്നു. രണ്ടു പേരുടേയും സമാധാനത്തിന്‌ !

Monday, October 02, 2006

ത്രിമൂര്‍‌ത്തികള്‍ !!

ക്ലാസ്സിലെ ത്രിമൂര്‍ത്തികള്‍ ആയിരുന്നു അവര്‍. ഡാകിനി, മന്ദബുദ്ധി, പീക്കിരി കാര്‍ത്തു. എന്താണങ്ങനെ ഒരു പേരിനു കാരണമെന്നു ചോദിച്ചാല്‍ ആകാരവും, പ്രകൃതവും എന്നു മാത്രമെ പറയാനുള്ളൂ.

ഒന്നാമത്തെ ആള്‍, നേതാവ്, ഡാകിനി. രൂപം, അഞ്ചടി ആറിഞ്ചു പൊക്കം, ബാലരമയിലെ ഡാകിനിയെപോലെ തോളത്തൊരു ബാഗ്‌, നീണ്ട കഴുത്തിനു പകരം കഴുത്തിനു ചുറ്റും വലിയൊരു നാക്ക്. അങ്ങനെ ആരുടെ മുന്നിലും തോറ്റുകൊടുക്കില്ലാത്ത പ്രകൃതം.

രണ്ടാമത്തവള്‍, മന്ദബുദ്ധി. പൊക്കം ഡാകിനിയെപ്പോലെ തന്നെ, രൂപം കൊണ്ട്‌ മിസ്സ്‌ കോളേജ്‌ ആണ്‌. ദൈവം രണ്ടും കൂടി ഒന്നിച്ചു ഒരാള്‍ക്ക്‌ കൊടുക്കില്ല എന്നു പറയുന്നതു സത്യമാണെന്നു തോന്നും ഇവളെ കണ്ടാല്‍. എന്നാലും എല്ലാത്തിനും ഡാകിനിയുടെ ഒപ്പം തന്നെ കാണും.

മൂന്നാമത്തവള്‍, പീക്കിരി കാര്‍ത്തു. പേരില്‍ നിന്നു തന്നെ മനസ്സിലാക്കാം, ആള്‍ ഇവരുടെ തോളിനൊപ്പം പോലും ഇല്ല.ചുരുക്കി പറഞ്ഞാല്‍ നാവും തലയും പ്രവര്‍ത്തന യോഗ്യമല്ല. എന്നാലും ഇവരെങ്ങനെ കൂട്ടുകാരായി എന്നതു ബര്‍മുടാ ട്രയാംഗിള്‍ പോലെ ഇപ്പോഴും മനസ്സിലാവാത്ത കാര്യം.

ഫസ്റ്റ്‌ ഈയര്‍ ഡിഗ്രിക്കു ചേരുന്ന എല്ലാവരും തന്നെ പരീക്ഷയ്ക്കു ജയിച്ചില്ലെങ്കിലും മൂന്നാം വര്‍ഷം വരെ ചെല്ലും എന്നുള്ളതു കൊണ്ടു മാത്രം മൂന്നു പേരും 'ഫൈനല്‍ ഈയര്‍ സ്റ്റുഡന്റ്സ്‌' ആയി. ഇനി ഇത്തിരി വെയിറ്റൊക്കെ ഇട്ടു വേണം നടക്കാന്‍ എന്നൊക്കെ തോന്നിത്തുടങ്ങി. അങ്ങനെ ഒരു ദിവസം രണ്ടു മണിക്കൂര്‍ അദ്ധ്യാപകരെ ഒരു പാഠം പഠിപ്പിച്ച ക്ഷീണത്തിന്റെ ഇടയില്‍ കിട്ടിയ ഇടവേളയില്‍ ഇത്തിരി വെള്ളവും കുടിച്ചേക്കാം കൂട്ടത്തില്‍ പ്രിന്‍സിപ്പാള്‍ തന്റെ ജോലിയൊക്കെ നന്നായി ചെയ്യുന്നുണ്ടൊ എന്നൊരു അന്വേഷണവും ആവാം എന്നൊരു തീരുമാനത്തോടെ മൂന്നു പേരും ക്ലാസ്സിനു വെളിയില്‍ ഇറങ്ങി. പുറകില്‍ കോറസ്സ്‌ ഉയര്‍ന്നു.

ഡാകിനീ... ഡാകിനീ.. കുട്ടൂസു ചേട്ടന്റെ കൂട്ടുകാരീ..ബാഗും കൊണ്ടു കറങ്ങി നടക്കുന്ന ചട്ടമ്പി പെണ്ണാണു നീ.. തനി ചട്ടമ്പി പെണ്ണാണു നീ.. ( പെരിയാറേ എന്ന ഈണത്തില്‍)

നീ പോ മോനേ ദിനേശാ, നിങ്ങള്‍ വെറും കുട്ടികളാണ്‌ നിങ്ങള്‍ക്കൊന്നും അറിയില്ല എന്നൊക്കെയുള്ള വാചകങ്ങള്‍ മനസ്സില്‍ വന്നെങ്കിലും ആ സമയത്തു മോഹന്‍ലാല്‍ പോലും അതുപയോഗിച്ചിരുന്നില്ലാത്തതുകൊണ്ടും അദ്ദേഹത്തിന്റെ ആരാധകരുടെ അപ്രീതി സമ്പാദിക്കേണ്ട എന്നു കരുതിയിട്ടും മൂവരും ഒന്നും പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്തു.

തിരിച്ചു വരുന്ന വഴിക്കാണ്‌ അവരാ കാഴ്ച കണ്ടത്. രണ്ടു ദിവസം കഴിഞ്ഞു മാത്രം ക്ലാസ്സ്‌ തുടങ്ങേണ്ടുന്ന ഫസ്റ്റ്‌ ഈയര്‍ ക്ലാസ്സിനു മുന്നില്‍ നല്ലൊരാള്‍ക്കൂട്ടം. തലയിരിക്കുമ്പോള്‍ വാലാടുന്നോ എന്ന സന്ദേഹത്തോടെ അവിടേയ്ക്കു ചെന്ന അവര്‍ കണ്ടതു സോഡാക്കുപ്പിയിലെ വട്ടു പോലെ സെക്കന്റ്‌ ഈയറിലെ ചില കുട്ടികള്‍ അവിടെ നില്‍ക്കുന്നു.

ഗൌരവം ഒട്ടും വിടരുതല്ലൊ, ഡാകിനി തന്നെ ദൌത്യം ഏറ്റെടുത്തു.

"എന്താ ഇവിടെ? ഇപ്പോഴേ ഇവിടെ പോസ്റ്റാവാന്‍ തുടങ്ങിയോ? രണ്ടു ദിവസം കഴിഞ്ഞല്ലെ ക്ലാസ്സ്‌ തുടങ്ങൂ?? "

കുറെ നാളായി ഇവരെ സഹിക്കുന്നു എന്നാല്‍ പിന്നെ ഒന്നു മറുപടിച്ചേക്കാം എന്നു കരുതി, കൂട്ടത്തില്‍ ഡാകിനിയോടു കിട പിടിക്കാന്‍ തയ്യാറായ ഒരാള്‍ അതിനു മറുപടിയും കൊടുത്തു.

" നിങ്ങള്‍ ഒക്കെ എന്തിനു സീനിയേഴ്സാണെന്നു പറഞ്ഞു നടക്കുന്നു? നോക്കിക്കോ ഞങ്ങള്‍ എങ്ങനെയാണ്‌ ജൂനിയേഴ്സിനെ വരവേല്‍ക്കുന്നതെന്ന്. ഞങ്ങള്‍ വന്നപ്പോള്‍ ഒരീച്ച പോലും ഉണ്ടായിരുന്നില്ലല്ലൊ ഒന്നു സ്വാഗതം പറയാന്‍...."

ഇതിനെയാണോ വടി കൊടുത്തടി മേടിക്കുക എന്നു പറയുന്നതെന്നു ജീവിതത്തില്‍ ആദ്യമായി അവര്‍ക്ക്‌ സന്ദേഹം ആയി. ശരിയാണ്‌, ക്ലാസ്സ്‌ മുറി മുഴുവന്‍ നന്നായി അലങ്കരിച്ചിട്ടുണ്ട്‌. ശ്ശേ.. മോശമായി, ഇനി എങ്ങനെ‍ നാളെ കണ്ണാടിയില്‍ നോക്കും. അത്രക്കു നാണക്കേടായി. ഡാകിനിയ്ക്കു ഒട്ടും സമാധാനം കിട്ടിയില്ല.

ബോര്‍ഡിലായി വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്ന വെല്‍ക്കം ചിരിച്ചു കാണിക്കുന്നതു പോലെ തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. അത്ര നന്നായി ചെയ്തിരിക്കുന്നു എല്ലാം.ഇനി ഒരു വഴിയേ ഉള്ളൂ.. ഒന്നുകില്‍ തോല്‍‌വി സമ്മതിക്കുക, അല്ലെങ്കില്‍... യുറേക്കാ...

" ഇതെന്താ ഇത്ര നാളായിട്ടും വെല്‍ക്കം എന്നൊരു വാക്കു പോലും ഇംഗ്ലീഷില്‍ എഴുതാന്‍ അറിയില്ലേ നിങ്ങള്‍ക്ക്? എങ്ങനെ ഇവിടെ വരെ എത്തിയോ ആവോ? "

കൂട്ടത്തില്‍ വെല്‍ക്കം എഴുതിയ ആള്‍ മുന്നോട്ടു വന്നു. "W E L C O M E ഇതില്‍ എന്താ ചേച്ചി പ്രശ്നം? സ്പെല്ലിംഗ്‌ ഒക്കെ ശരിയല്ലേ?".

"ഇതിപ്പോള്‍ വായിക്കുന്നതു വെല്‍ക്കോമി എന്നല്ലേ? വെല്‍ക്കം എന്നുള്ളതിനു അവസാനത്തെ "E" വേണ്ട."

ഒന്നുകൂടി സൂക്ഷിച്ചു നോക്കി, സംഗതി സത്യം തന്നെ എന്നു കൂടുതല്‍ കൂടുതല്‍ നോക്കും തോറും എല്ലാവര്‍ക്കും തോന്നിത്തുടങ്ങി.ശരിയാണ് അവസാനത്തെ E അനാവശ്യക്കാരന്‍ തന്നെ.


വലിയൊരു നാണക്കേടില്‍ നിന്നു രക്ഷപ്പെട്ട സന്തോഷത്തില്‍ അവര്‍ വേഗം ബോര്‍ഡില്‍ W E L C O M എന്ന്‌ കുറച്ചു കൂടി ബോള്‍ഡ്‌ ആയി എഴുതാന്‍‌ തുടങ്ങി. ഇന്നത്തെ ഊഴം കഴിഞ്ഞു കിട്ടിയ സന്തോഷത്തില്‍ ചുണ്ടിലൊരു കള്ളച്ചിരിയുമായി ത്രിമൂര്‍ത്തികള്‍ സ്വന്തം ക്ലാസ്സിലേക്കും...

Tuesday, September 05, 2006

ഓണാശംസകള്‍ !!

അങ്ങനെ ഒരോണം കൂടി കടന്നു പോവുന്നു. ഇവിടെ ഓണം മലയാളി അസ്സോസിയേഷനുകള്‍ക്കുള്ളതാണ്‌. എല്ലാ ഭാഗത്തുമുള്ള അസ്സോസിയേഷനുകളും മത്സരിച്ചു ആഘോഷിക്കുന്നു. എല്ലായിടത്തും മാവേലി എത്തുന്നു. ഓണം എന്തെന്നോ അതിന്റെ പ്രാധാന്യം എന്തെന്നോ മനസ്സിലാക്കാതെ ആണെങ്കിലും ചെറിയ കുട്ടികള്‍ പോലും തങ്ങളാല്‍ കഴിയും വിധം ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നു. സ്ത്രീകള്‍ക്കു കേരള സാരി ഉടുത്തു ഒരുങ്ങാനുള്ള അവസരവും, കുട്ടികള്‍ക്ക്‌ അന്നു വരെ പഠിച്ചെടുത്ത പരിപാടികള്‍ സ്റ്റേജില്‍ കയറി അവതരിപ്പിക്കാനൊരു അവസരവുമൊക്കെയാണ്‌ ഓണം. അതെന്തു തന്നെയായാലും എല്ലാവരും ആത്മാര്‍ത്ഥമായും സന്തോഷിക്കുന്നു. മനസ്സിന്റെ സന്തോഷം കൂടിയാണല്ലൊ ഓണം. ഇപ്രാവശ്യവും അങ്ങനെ ഓണം ആഘോഷിച്ചു.

എന്റെ എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍ !!