Wednesday, July 26, 2006

കുപ്പിവളപ്പൊട്ടുകള്‍ !!

നാട്ടിലേയ്ക്കു തിരിക്കുന്നതിനു മുന്‍പു തന്നെ മകളെ ഞാനെന്റെ കുട്ടിക്കാലത്തെ പറ്റി പറഞ്ഞു കൊതിപ്പിച്ചു, കൂട്ടത്തില്‍ അവള്‍ക്കവിടെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളും..

കാപ്പിപ്പൂമണമുള്ള തൊടിയും...അടുത്തടുത്തു നില്‍ക്കുന്ന തേക്കുമരങ്ങള്‍ കൂട്ടിയോജിപ്പിച്ച്‌ കുട്ടിപ്പുരയുണ്ടാക്കുന്നതും... അമ്മയുടെ സാരി പകുതി മടക്കിയുടുത്ത്‌ 'അമ്മയായി' കഞ്ഞിയും കറിയും വച്ചു കളിക്കുന്നതും... മച്ചിന്‍ പുറത്തു നിന്നു കിട്ടിയ ഗരുഢ പ്രതിമയെ ദൈവമാക്കി വീടിനു ചുറ്റും പ്രദിക്ഷണം വച്ചു ഉത്സവം കളിക്കുന്നതും...സര്‍പ്പക്കാവിലെ അരളി മരത്തില്‍നിന്നുതിര്‍ന്നു വീഴുന്ന പൂവുകളെ ഇതള്‍ മടക്കി കമ്മലുണ്ടാക്കുന്നതും, തേക്കിന്‍പൂവു കോര്‍ത്ത്‌ മാലയുണ്ടാക്കികെട്ടി ശകുന്തളയാവുന്നതും... കിണര്‍വക്കത്തെ മയിലാഞ്ചിയില്‍ നിന്ന്‌ തളിരില പറിച്ചു പ്ലാവിലയുടെ ഞെട്ടും ചേര്‍ത്തരച്ചു കൈയില്‍ കുത്തുകളിടുന്നതും..മുറ്റത്തു കളം വരച്ചു പാണ്ടി കളിക്കുന്നതും...ഒരു മഴ പെയ്താല്‍ കലങ്ങുന്ന കുളത്തില്‍ പിന്നേയും കലങ്ങുന്നതു വരെ ചാടി തിമിര്‍ക്കുന്നതും... അതിനിടയില്‍ ശേഖരിക്കുന്ന വളപ്പൊട്ടുകളും പൊട്ടിയ മുത്തുമാലകളുടെ പഞ്ചാര മുത്തുകളും നിധിയായി സൂക്ഷിച്ചിരുന്നതും.....അങ്ങനെ അങ്ങനെ ഒരുപാടു കാര്യങ്ങള്‍...

അവള്‍ക്കവിടെ ചെന്നപ്പോഴേ കാണേണ്ടിയിരുന്നതു അമ്മയുടെ 'ട്രഷര്‍ ബോക്സ്‌' ആയിരുന്നു. മേശവലിപ്പില്‍ നിന്നെപ്പോഴേ അതിന്റെ സ്ഥാനം മച്ചിന്മുകളിലേയ്ക്കു മാറിയിരുന്നു. ഒരു ട്രഷര്‍ ഹണ്ടിങ്ങിന്റെ ഉത്സാഹത്തോടെ ചാരിവച്ച ഏണിയിലൂടെ,തുറന്നിട്ട മച്ചിന്റെ വാതിലിലൂടെ അവള്‍ തട്ടുമ്പുറത്തെത്തി. കൂട്ടത്തില്‍ അതേ ഉത്സാഹത്തോടെ ഞാനും.അവിടെ എന്റെ പൂര്‍വികര്‍ ആരോ ഉപയോഗിച്ചിരുന്ന ആ പഴയ മെതിയടിയും, മുത്തശ്ശന്‍ ഉണ്ടാക്കിയ നെല്ലുകൊണ്ടുടാക്കിയ പറയും, പിന്നെയാ ഗരുഢ പ്രതിമയും പൊടി പിടിച്ച്‌..

കൈയില്‍ കിട്ടിയ കുപ്പിവളക്കൂട്ടവുമായി വീണ്ടും ടിവിയുടെ മുന്നിലേയ്ക്കവള്‍ ഇരിയ്ക്കുമ്പോള്‍ ഞാന്‍ തിരയുകയായിരുന്നു അവിടെ എന്റെ കുട്ടിക്കാലം..

Wednesday, July 19, 2006

ദൈവത്തിന്റെ വികൃതി.

അടച്ചു കെട്ടിയ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നൊരു മോചനമാവട്ടെ എന്നു കരുതിയാണ്‌ വീടിനടുത്തുള്ള ,സ്കൂളിന്റെ തന്നെയായ പ്ലേ ഗ്രൌണ്ടില്‍ മോളെ കൊണ്ടു പോവുന്നത്‌. ഇത്തിരി വെയിലൊന്നാറാന്‍ നോക്കിയിരിക്കുകയാണ്‌ പരിസരത്തുള്ള കുട്ടികള്‍ മുഴുവനും. അധികമൊന്നുമില്ലെങ്കിലും അത്യാവശ്യം രണ്ടൂഞ്ഞാലുകളും കുറച്ചു സ്ലൈഡ്സുകളും മങ്കിബാറുകളും മറ്റുമുണ്ട്‌. പോരാത്തതിന്‌ അവളുടെ കൂട്ടുകാരികളും വരും അവിടെ.

അത്താഴത്തിനുള്ള പണിയെല്ലാം ഒരു വിധം തീര്‍ത്ത്‌ ഞങ്ങളവിടെ ചെന്നപ്പോഴെക്കും ഫര്‍ഹാനാസ്‌ എനിക്കായി ഇത്തിരി സ്ഥലം പിടിച്ചിട്ടിരുന്നു. ആകെയുള്ള ഒരു മരത്തിന്റെ തണലിനു വേണ്ടി ഇത്തിരി ഗ്രൂപ്പിസം കളിക്കണം.

ഫര്‍ഹാനാസ്‌, ഞങ്ങളുടെ കെട്ടിടത്തില്‍ തന്നെ താമസിക്കുന്ന ഒരു പാക്കിസ്ഥാനി സ്ത്രീയാണ്‌. നാല്‍പ്പത്തഞ്ചു വയസ്സോളം പ്രായം വരും. പ്രൈവറ്റായിട്ടു ഡേകെയര്‍ നടത്തുന്നുണ്ട്‌.എനിയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌ അവരതൊരു തൊഴില്‍ എന്നതിലുപരി സേവനമനോഭാവത്തോടെയാണു ചെയ്യുന്നതെന്ന്‌.

സ്വന്തം മൂന്നുകുട്ടികളെ കൂടാതെ ഭര്‍ത്താവിന്റെ അനിയന്റെ മകളെ, അമ്മ നഷ്ടപ്പെട്ടപ്പോള്‍ സ്വന്തം പോലെ വളര്‍ത്തുന്നുണ്ടവര്‍. ആ കുട്ടിക്കതറിയില്ല എന്നു തന്നെയാണെനിക്കു തോന്നുന്നതും. ഡേ കെയറില്‍ ഉള്ള കുട്ടികളേയും കൊണ്ടു പാര്‍ക്കില്‍ വന്നതാണവര്‍.

പതിവുപോലെ എട്ടുമാസം പ്രായമായ ഫൈസല്‍ അവരുടെ മടിയില്‍ തന്നെയുണ്ട്‌. എന്നെകണ്ടപ്പോള്‍ തന്നെ അവന്‍ പുതുതായി വന്ന നാലു പല്ലുകള്‍ കാണാന്‍ പാകത്തിനു ചിരിച്ചു കാണിച്ചു. 'ഒളിച്ചേ.. കണ്ടേ... 'കളിക്കാനാണ്‌. അവനറിയാം അവനെ ചിരിപ്പിക്കാന്‍ ഞാനതു ചെയ്യുമെന്നും.

ആദ്യമായി അവനെ കാണുമ്പോള്‍ ജോലിയ്ക്കു പോകുന്ന ഒരു അമ്മയുടെ കുട്ടി എന്നേ കരുതിയിരുന്നുള്ളൂ. ഫര്‍ഹാനാസ്‌ തന്നെയാണ്‌ അവനെപറ്റിയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞതും.

പാക്കിസ്ഥാനില്‍ നിന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇങ്ങോട്ടേയ്ക്കു കുടിയേറിയതാണവന്റെ മാതാപിതാക്കള്‍. അവനാകട്ടെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്കു ജനിച്ചതും!. പതിവുപോലെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നടത്തിയ ഒരു പരിശോധനയിലാണവര്‍ അതു മനസ്സിലാക്കിയത്‌ അവരുടെ കരളിനെ ആ ഭീകര രോഗം മുക്കാലും കാര്‍ന്നിരിക്കുന്നു എന്ന്‌. ജനിച്ചു മൂന്നാഴ്ച്ച ആയപ്പോള്‍ മുതല്‍ 'ഫൈസല്‍' ഫര്‍ഹാനാസിനോടൊപ്പമാണ്‌. ഉറങ്ങാന്‍ മാത്രം അമ്മയുടെ അടുത്തേക്കു കൊണ്ടുപോകുന്നു. ഇടയ്ക്കിടയ്ക്കു അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഉറക്കവും അവിടെ തന്നെ. ഈയിടെ ആയി ശ്വാസം മുട്ടല്‍ ഇടയ്ക്കൊക്കെ ഉണ്ടാവുന്നുണ്ടത്രെ. :( ഏതു നിമിഷവും....

ഇതൊന്നും അറിയാതെ വീണ്ടും അവന്‍ ചിരിച്ചു കാണിയ്ക്കുന്നു.. വളരെ നിഷ്കളങ്കമായി... എല്ലാവരുടേയും ലാളനകളില്‍ സന്തോഷവാനായി...

Tuesday, July 04, 2006

അരുണോദയം !


അങ്ങനെ ആദ്യായിട്ടു ഞാനൊരു സൂര്യോദയം കണ്ടു. എന്റെ പോസെങ്ങനെ എന്നു ചോദിച്ചെന്നെ ചിരിച്ചു കാണിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ വെറുതെയങ്ങു കണ്ടില്ലാന്നു നടിച്ചു പോവുന്നതു ശരിയാണോ? അതുകൊണ്ട്‌.. .

ഇനിയിപ്പോള്‍ ആരും എന്നോടു സൂര്യോദയം കണ്ടിട്ടുണ്ടോയെന്നു ചോദിക്കില്ലല്ലൊ ;)