Monday, June 26, 2006

ഇരട്ടത്താപ്പു നയം !

രംഗം ഒന്ന്‌: അംബിക കുഞ്ഞമ്മയുടെ ഡൈനിംഗ്‌ ടേബിള്‍.
ഡിന്നര്‍ ടൈം.കൊച്ചച്ഛന്‍, കുഞ്ഞമ്മ, ഹരി, മണിക്കുട്ടി എന്നിവര്‍ ആഹാരം കഴിക്കുന്നു.

മണിക്കുട്ടി : "ഇതാരാ കുഞ്ഞമ്മേ ഈ ചിക്കന്‍ കറി ഉണ്ടാക്കിയത്‌? നല്ല ടേസ്റ്റ്‌. റെസിപ്പി വേണ്ടി വരും."

കുഞ്ഞമ്മ : "ഓ! ഇവിടെ ആരു വയ്ക്കാനാ മോളേ ഞാനല്ലാതെ. ഈ മനുഷ്യനാണേല്‍ ഒരു ചായ മാത്രം കഷ്ടിച്ചു വയ്ക്കാനറിയാം. എനിക്കെങ്ങാനും വല്ലതും പറ്റിയാല്‍ ഇങ്ങേരെങ്ങനെ ജീവിയ്ക്കും എന്നോര്‍ത്താണെന്റെ ആവലാതി. എന്തെങ്കിലും രണ്ടു കൂട്ടമെങ്കിലും വയ്ക്കാന്‍ പഠിച്ചിരുന്നെങ്കില്‍.. പറഞ്ഞു പറഞ്ഞു മടുത്തു."

കൊച്ചച്ഛന്‍ : "അതെന്തിനാ? നീ മരിച്ചാല്‍ പിന്നെ ഞാന്‍ വല്ല ഹിമാലയത്തിലേയ്ക്കൊ മറ്റോ തപസ്സിനായി പോവൂല്ലേ.. പിന്നെന്തിനാ ആഹാരമൊക്കെ പാകം ചെയ്യാന്‍ പഠിക്കുന്നത്‌?"

കുഞ്ഞമ്മ : "എന്തു പറഞ്ഞാലും ഒരു തമാശ! അവനവന്റെ കാര്യം നോക്കാന്‍ പഠിക്കണം ആരായാലും, ആണായാലും പെണ്ണായാലും."

ഹരി : "കുഞ്ഞമ്മേ..അതൊന്നു കൂടി പറയൂ.. ഇവളോടെത്ര വട്ടം പറഞ്ഞാലും മനസ്സിലാവില്ലാത്ത കാര്യമാണത്‌. എന്തെങ്കിലും പഠിക്കാനോ, ഒരു ജോലിയ്ക്കു ശ്രമിക്കാനോ പറഞ്ഞാല്‍.. ലോകത്താര്‍ക്കുമില്ലാത്ത സെന്റിയും. എനിക്കെന്തെങ്കിലും പറ്റിയാല്‍ ഇവളെങ്ങനെ ജീവിയ്ക്കുമോ?"

രംഗം രണ്ട്‌ :ഹരിയുടേയും മണിക്കുട്ടിയുടേയും വീട്‌.

ഹരി : നീ ഇന്നു നാട്ടില്‍ വിളിച്ചിട്ട്‌ അമ്മ എന്തു പറഞ്ഞു? എന്താ അവിടെ വിശേഷം?"

മണിക്കുട്ടി : "പ്രത്യേകിച്ചൊന്നുമില്ല, നമ്മുടേ വടക്കേതിലെ സുരേഷു ചേട്ടനില്ലെ, പുള്ളിയുടെ കല്യാണമാണത്രേ അടുത്ത ആഴ്ച."

ഹരി : "ഓ! അതൊരു നല്ല വിശേഷം ആണല്ലോ"

മണിക്കുട്ടി :" എന്നാലും ഭാര്യ മരിച്ചിട്ട്‌ മാസം ഒന്‍പതല്ലെ ആയുള്ളൂ അപ്പോഴേയ്ക്കും.."

ഹരി : "നല്ല കാര്യമല്ലേ അത്‌, ഒന്‍പതുമാസം പ്രായമുള്ള ആ കുഞ്ഞിനേയും കൊണ്ട്‌ പുള്ളിയെങ്ങനെ തനിയെ മാനേജു ചെയ്യും? "

Wednesday, June 21, 2006

ശുക്രദശ !!

പതിവില്ലാതെ ഇടതുകണ്ണു തുടിച്ചപ്പോള്‍ ഭയങ്കര സന്തോഷമായെനിയ്ക്ക്‌. ഇഷ്ടമുള്ളതെന്തോ നടക്കാന്‍ പോകുന്നു.വലതുകണ്ണായിരുന്നെങ്കില്‍ ഇതൊക്കെ അന്ധവിശ്വാസം എന്നു തള്ളിക്കളയാമായിരുന്നു, ഇതങ്ങനെ പറ്റില്ലല്ലൊ.എന്നാലും എന്തായിരിക്കും? അമ്മാവന്റെ കല്യാണമെങ്ങാന്‍ ശരിയായിക്കാണുമോ.. അതോ അനിയനു വേറെ ജോലി ശരിയായിക്കാണുമോ? എവിടെയെങ്കിലും എന്റെ റെസ്യുമെ ഒന്നു ഫോര്‍വേഡു ചെയ്യാമായിരുന്നു. ഇപ്പോള്‍ ശുക്രദശയാണു താനും. പറഞ്ഞിട്ടെന്തു ഫലം?

അങ്ങനെ ഉച്ച കഴിഞ്ഞുള്ള നേരമായതുകൊണ്ട്‌ ഞാനിങ്ങനെ ഒരോരോ ചിന്തകളുമതിനിടയില്‍ ബ്ലൊഗിങ്ങും.. ടെന്നീസ്‌ കോര്‍ട്ടിലെ കളിക്കാരിയെപ്പോലെ എവിടെനിന്നു വരുന്നു എന്നുനോക്കി നോക്കി റെസ്റ്റില്ലാതെ... ചാറ്റിങ്ങും.. അതും നാലു പേരോടു ഒരേ സമയം..


അതിനിടയില്‍ എപ്പോഴോ എനിയ്ക്കു ആവശ്യത്തില്‍ കൂടുതല്‍ റെസ്റ്റു കിട്ടുന്നതു പോലെ തോന്നി. എന്തു പറ്റിയോ ആവോ? എല്ലാവരുടേയും ചോദ്യം നിലച്ചോ?. സൂക്ഷിച്ചൊന്നു നോക്കിയപ്പോള്‍ കുട കിട്ടിയില്ലെങ്കിലും പിടി കിട്ടി, നോക്കുമ്പോഴൊക്കെ ചിരിച്ചോണ്ടിരിക്കുന്ന യാഹൂ അമ്മാവന്‍ മുഖം മുഴുവന്‍ ബാന്‍ഡേജിട്ടതു പോലെ വെളുത്തു... വെളുത്തു തുടുത്തിരുന്ന ഗൂഗിള്‍ ചേട്ടനാണെങ്കില്‍ മുഖം കറുപ്പിച്ചുപിടിച്ചിരിക്കുന്നു. അപ്പോള്‍ അതാണു കാര്യം.. ഇന്റെര്‍നെറ്റ്‌ ഞാന്‍ പോലും അറിയാതെ.. എന്നോടൊരു വാക്കു പോലും പറയാതെ.. എന്നെ വിട്ടു പോയിരിക്കുന്നു...

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ, എനിക്കറിയാവുന്ന തരികിടകളൊക്കെ ചെയ്തുനോക്കി, നോ... രക്ഷ. കെടും ഓഫാവും, കെടും ഓഫാവും എന്നു പറഞ്ഞുകൊണ്ടു.. ഒരു സെക്കന്റു നേരത്തെയ്ക്കു വരും.ഇനിയിപ്പോള്‍ നെറ്റ്‌ അഡ്മിനെ തന്നെ വിവരമറിയിച്ചേക്കാമെന്നു കരുതി ഫോണെടുത്തപ്പോള്‍ ഡയല്‍ ടോണിനു പകരം ഫയര്‍ അലാം പോലെയൊരു ശബ്ദം. കുറച്ചു നേരത്തേയ്ക്കു ജനജീവിതം സ്തംഭിച്ചു പോയി. ഇനി ആകെ ആശ്രയം ടി വി മാത്രം.

കഴിഞ്ഞ ദിവസം ലൈബ്രറിയില്‍ നിന്നെടുത്ത, സിനിമയൊക്കെ ഇട്ടു, അതില്‍ തന്നെ മുഴുകി ഇരിക്കുമ്പോള്‍ കേട്ടു വാതിലില്‍ സാമാന്യം നല്ലൊരു മുട്ടല്‍. നല്ല പാതിയാണെങ്കില്‍ വരാന്‍ നേരമായിട്ടില്ല. പിന്നെ ആരാണാവോ ഇത്ര അധികാര ശബ്ദത്തില്‍?

എന്തായാലും രണ്ടും കല്‍പ്പിച്ചു വാതില്‍ചെയിന്‍ ഒക്കെ ഇട്ടു തുറന്നു.പുറത്ത്‌.. നെവിബ്ലൂ യൂണീഫോമില്‍ രണ്ടു പോലീസുകാര്‍. ഇവരെന്താണോ ഇവിടെ? ഈ ബില്‍ഡിങ്ങില്‍ എന്തെങ്കിലും കുഴപ്പം? അതോ എന്തെങ്കിലും വിവരം പറയാന്‍ വീടു മാറി..പക്ഷേ.. എന്നെ എതിരേറ്റതു..

"നിങ്ങള്‍ 911 വിളിച്ചിരുന്നോ?"

ഞാനോ? ഏയ്‌.. ഞാനാ ടൈപ്പൊന്നുമല്ല എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടു ഞാന്‍, "ഇല്ലല്ലൊ" എന്നു മൊഴിഞ്ഞു.

എന്നാലിനി പോവ്വായില്ലേ എന്ന നോട്ടത്തോടെ വാതിലടയ്ക്കാന്‍ തുടങ്ങിയ എന്നെ അവരു ഞെട്ടിച്ചു.
"ഞങ്ങള്‍ക്കൊന്നു അകത്തു കയറി പരിശോധിക്കാമോ?"

എന്റെ ദൈവമേ.. വേണ്ട എന്നു പറഞ്ഞാല്‍ ആകെ പുലിവാലാകും. ആയിക്കോട്ടെ എന്നു മനസ്സു നിറഞ്ഞു പറയാനും പറ്റണില്ല.. ജീവിതത്തില്‍ ആദ്യായിട്ടൊരു... ഇനിയിപ്പോള്‍ ആലോചിച്ചിട്ടു കാര്യമില്ല, തുറന്നു കൊടുത്തു. ചോദ്യങ്ങളെ നേരിടാന്‍ ഞാന്‍ തയ്യാറായി.

"ഇവിടെ ആരൊക്കെയുണ്ട്‌"

"ഇപ്പോള്‍ ഞാനും, മകളും മാത്രം"

"എന്നാല്‍ മോളെ വിളിക്കൂ.. കാണട്ടെ."

അവള്‍ ഫോണില്‍ തൊട്ടിട്ടു കൂടി ഇല്ല എന്നെനിയ്ക്കറിയാമെങ്കിലും.. അവരുടെ സംശയം എനിക്കു മനസ്സിലായി, കുട്ടിയെ എന്തെങ്കിലും ചെയ്തതുകൊണ്ടു അവള്‍ വിളിച്ചതാണോ എന്നറിയണം. അങ്ങനേയും സംഭവിക്കാമല്ലോ.

ഒരാള്‍ അവളേയും കൊണ്ട്‌ അടുത്ത മുറിയിലേയ്ക്കു പോയി, അടുത്തയാള്‍ നിന്നിരുന്ന മുറി വീക്ഷിക്കാന്‍ തുടങ്ങി. നല്ല പാതി ടെലികോം ഫീല്‍ഡില്‍ ആയതുകൊണ്ടു കുറെ ടെലിഫോണുകളും, ഒരു വോയിപ്‌ സിസ്റ്റവും കൊണ്ടു വച്ച്‌ ഡൈനിങ്‌ ടേബിള്‍ ഒരു ചെറിയ ടെലഫോണ്‍ എക്സ്‌ചേഞ്ജു പോലെ ആയിരുന്നു. പുള്ളിയുടെ ശ്രദ്ധ അതിലേയ്ക്കു തിരിഞ്ഞു ചോദ്യങ്ങള്‍ വന്നു തുടങ്ങിയപ്പോഴാണ്‌ അല്‍പം മുന്‍പുണ്ടായ ടെലഫോണ്‍ , ഇന്റെര്‍നെറ്റ്‌ പ്രശ്നത്തെപറ്റി ഞാന്‍ ബോധവതി ആയത്‌.

പിന്നെ അതെല്ലാം വിശദീകരിച്ചു, ഫോണും കൂടി ചെക്കു ചെയ്യണം എന്ന ആവശ്യത്തില്‍ എത്തിച്ചു കാര്യങ്ങള്‍ ഞാന്‍.എന്തായാലും കാര്യങ്ങള്‍ മനസ്സിലാക്കി, വിചാരിച്ചതു പോലെ പ്രശ്നങ്ങള്‍ ഒന്നുമില്ല എന്നു മനസ്സിലാക്കി , ഒരു നല്ല ദിവസം ആശംസിച്ചു അവരു പോയപ്പോഴേ എന്റെ വിറയല്‍ മാറിയുള്ളൂ.

പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്‌"ഇതിലും വലുതെന്തോ വരാനിരുന്നതു, ഇതിലങ്ങു മാറിപ്പോയതാണ്‌" എന്നു. അങ്ങനെ സമാധാനിക്കാം ഏതായാലും. ശുക്രദശയല്ലേ എനിക്ക്‌!!

Tuesday, June 13, 2006

സരസ്വതി വിദ്യാകേന്ദ്രം.

ഞങ്ങളുടെ നാട്ടില്‍ സ്കൂളിനടുത്തായി രണ്ടു ട്യൂഷന്‍ സെന്ററുകളുണ്ട്‌. ഒന്ന്‌ പണിക്കരു സാര്‍ നടത്തുന്ന സ്റ്റഡിസെന്ററും പിന്നൊന്ന്‌ നാട്ടിലെ അഭ്യസ്തവിദ്യരായ, എന്നാല്‍ തൊഴില്‍ ലഭിച്ചിട്ടില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തുന്ന സരസ്വതിവിദ്യാകേന്ദ്രവും. സ്കൂളില്‍ പഠിപ്പിക്കുന്നത്‌ മനസ്സിലായാലും ഇല്ലെങ്കിലും ഏകദേശം മുക്കാല്‍ ഭാഗത്തോളം കുട്ടികളും ഇതിലേതെങ്കിലുമൊന്നില്‍ വിദ്യാര്‍ത്ഥി ആയിരുന്നു. ട്യൂഷനു പോവാന്‍ വേണ്ടി സ്കൂളില്‍ പോവുന്നവരും ഉണ്ടായിരുന്നു. അതാണെങ്കില്‍ സ്കൂളിനെ പോലും വെല്ലുന്ന രീതിയില്‍ ഓഫീസ്‌ റൂം, വെയിറ്റിംഗ്‌ റൂം ഇത്യാദി സൌകര്യങ്ങളോടു കൂടിയതും..

എന്നെ സംബന്ധിച്ചിടത്തോളം സരസ്വതി വിദ്യാകേന്ദ്രം ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു. ഒന്നാമത്‌ എന്നെ അക്ഷരമെന്തെന്ന്‌ പഠിപ്പിച്ചു തന്ന കളരി ആശാട്ടിയുടേ ഒരേയൊരു സഹോദരന്‍, പോരാത്തതിന്‌ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ അമ്മാവന്‍ മുന്‍കൈ എടുത്തു നടത്തുന്ന സ്ഥാപനം. പോയേ പറ്റൂ ! അതുകൊണ്ട്‌ ആറാം ക്ലാസ്സു മുതല്‍ രാവിലെ ഏഴര മുതല്‍ ഒന്‍പതര വരെ സരസ്വതി, പിന്നെ സ്കൂള്‍, അതുകഴിഞ്ഞാല്‍ നാലു മുതല്‍ അഞ്ചു വരെ വീണ്ടും സരസ്വതി, ഇതായിരുന്നു ദിനചര്യ.

ഈ ഏഴരയ്ക്കുള്ള ട്യുഷന്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ സങ്കടം ഉള്ള കാര്യമാണ്‌. കാരണം അതിനായി നേരത്തെ എഴുന്നേല്‍ക്കണം. അന്നും ഇന്നും അതിരാവിലെ എഴുനേല്‍ക്കുക എന്നതെനിയ്ക്ക്‌ പ്രാണ സങ്കടമാണ്‌. പോരാത്തതിന്‌ കുളിച്ചിട്ടെ സ്കൂളില്‍ പോകാവൂ എന്നത്‌ അച്ഛനു നിര്‍ബന്ധമാണു താനും. അന്നൊന്നും കുളിമുറിയില്‍ കുളി ഒരു കുളിയായി കണക്കാക്കില്ലായിരുന്നു. അതുകൊണ്ട്‌ പറമ്പിനു താഴെയുള്ള കുളത്തില്‍ പോയി വേണം കുളിയ്ക്കാന്‍. വെള്ളമാണെങ്കില്‍ നല്ല തണുത്തും. ഇറങ്ങണോ, വേണ്ടയോ, എന്ന ആലോചനയില്‍ കുറച്ചുനേരം, മുട്ടൊപ്പം വെള്ളത്തില്‍ കുറച്ചുനേരം ഇങ്ങനെ സമയമങ്ങു പോകും. പിന്നെ സമയം കിട്ടാത്ത ദിവസങ്ങളില്‍ കുളി ഒരു മുങ്ങലില്‍ മാത്രം ഒതുക്കിയിട്ടുമുണ്ട്‌, അക്കാര്യം അച്ഛനിതു വരെ അറിഞ്ഞിട്ടില്ല എന്നു മാത്രം ;)

ഇതിനെയെല്ലാം എങ്ങനെയെങ്കിലും അതിജീവിച്ച്‌ സമയത്തിനിറങ്ങാം എന്നു കരുതുമ്പോള്‍ ദാ അടുത്ത കുരിശ്‌ !! അയല്‍വക്കത്തെ കാര്യശേഷിയുള്ള , തിന്നുന്ന ചോറിനു നന്ദിയുള്ള , നന്ദി മൂത്ത്‌ യജമാനനെതന്നെ കടിച്ച അവന്റെ പേരാണ്‌ അക്രു. ഇരുട്ടത്തു അക്രു നിന്നാല്‍ തിളങ്ങുന്ന കണ്ണുകള്‍ മാത്രേ കാണൂ, അതാണു നിറം, അഴിച്ചു വിട്ടാല്‍ പിന്നെ തനിക്കു തോന്നുമ്പോഴേ കൂട്ടില്‍ കേറൂ എന്നതവന്റെ വാശിയാണ്‌. അതിനിടയ്ക്കു ഒരിയ്ക്കല്‍ പിടിയ്ക്കാന്‍ ചെന്നതാണ്‌ ‍ കടിയായി കിട്ടിയത്‌. പാവം പിടിച്ച പട്ടികളെ പോലും പേടിയുള്ള എനിയ്ക്ക്‌ അക്രു ഒരു ഭീകരസ്വപ്നമായിരുന്നു. എന്താണോ എന്തോ എന്നെ പേടിപ്പിക്കാനായി തന്നെ എന്റെ വീട്ടു പരിസരത്തു കറങ്ങലും അവന്റെ ഹോബിയായിരുന്നു. അങ്ങനെയുള്ള ദിവസം അമ്മയുടെ എസ്കോര്‍ട്ടു വേണ്ടി വരും കുറച്ചു ദൂരം എങ്കിലും.

ഇതൊക്കെക്കൊണ്ട്‌ ഏറ്റവും അടുത്തു താമസിക്കുന്ന ഞാനായിരുന്നു ഏറ്റവും അവസാനം അവിടെ ഹാജര്‍. വെള്ളം ഇറ്റു വീഴുന്ന തലമുടിയും, അതിലൊരു മുക്കൂറ്റിപൂവും, കയ്യിലൊരു കെട്ടു പുസ്തകങ്ങളും കൂട്ടത്തില്‍ "..let me get in??" ചോദ്യവുമായി ഞാന്‍ വതില്‍ക്കല്‍ എത്തുമ്പോഴേയ്ക്കും ക്ലാസ്സില്‍ കൂട്ടച്ചിരിയായി. എന്താ ബിന്ദൂ.. ഇന്നു വിമാനം ഒന്നും കിട്ടിയില്ലേ? എന്ന ചോദ്യത്തിനു മുന്നില്‍ , പരുങ്ങി... ചമ്മി നില്‍ക്കാനായിരുന്നു മിക്കവാറും ദിവസങ്ങളില്‍ എന്റെ വിധി.

ഒത്തിരി താമസിച്ചു ചെല്ലുന്ന ദിവസങ്ങളില്‍ ഇതിലൊന്നും നില്‍ക്കില്ല, ഓഫീസില്‍ ചെന്നു വരവു വച്ചിട്ടു വേണം ക്ലാസ്സില്‍ ചെല്ലാന്‍. അങ്ങനെയൊരു ദിവസം കാരണമൊന്നുമില്ലാതെ വൈകി. ഓഫീസുമുറിയില്‍ എത്തി. പ്രധാന അദ്ധ്യാപകന്‍‍ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നു, വാതിലിനു പുറം തിരിഞ്ഞിരിക്കുന്നതു കൊണ്ട്‌ ഞാന്‍ ശ്രദ്ധിച്ചതുമില്ല. പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം .

ഇന്നിനി എന്താ കാരണം ബിന്ദൂ?? കുറച്ചു പരിഹാസം ഉണ്ടായിരുന്നൊ എന്നൊരു സംശയം. ഞാനല്ലെ പുള്ളി, പാവം ഞാന്‍,മുഖം പരമാവധി ദയനീയമാക്കി പറഞ്ഞു "ഇന്നും പതിവുപോലെ അക്രു അഴിഞ്ഞു നടക്കുന്നു, എന്നെ കടിച്ചില്ല എന്നേയുള്ളൂ". സാറിന്റെ മുഖത്തും ശോകം. പണി ഏറ്റു എന്ന ആശ്വാസതോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ ഞാന്‍ കേട്ടതു " ഞങ്ങള്‍ ഇപ്പോള്‍ അഞ്ചാറു ദിവസമായിട്ടു അക്രുവിനെ തുറന്നു വിടാറില്ലല്ലൊ" എന്നതാണ്‌.

ഹോ.. പ്രിയമുള്ള നുണകള്‍ പറയാം എന്നു ആരാണോ എനിക്കു പറഞ്ഞു തന്നത്‌ !!